കാലത്തുണർന്ന് കൂട്ടുകാരനെ ജോലിയ്ക്ക് പറഞ്ഞയച്ച ശേഷം തിരിച്ചു വന്ന് വീടിനരികിലൂടൊഴുകുന്ന കുഞ്ഞരുവിയുടെ സ്വരം കേട്ടങ്ങനെ എത്ര നേരം നിന്നെന്നറിയില്ല. കഴിക്കാൻ തരൂന്നും പറഞ്ഞ് രണ്ടാളും കൂടി വന്നു വിളിച്ചപ്പോഴാണ് ക്ലോക്കിലേയ്ക്ക് നോക്കുന്നത്. സമയം കണ്ട് പരിഭ്രമിച്ച് സ്കൂളിൽ പോവേണ്ടേ എന്ന് ചോദിച്ചപ്പോ ഈ അമ്മയെക്കെന്താ ഇന്ന് സ്കൂളില്ലെന്നറിയില്ലന്നും പറഞ്ഞ് രണ്ടാളും കൂടി എന്നെ കളിയാക്കി ചിരിച്ചു . പിന്നെ കഴിക്കാൻ കൊടുക്കലും പതിവു ഗുസ്തികളുമായി അവർക്കൊപ്പം നിന്നതിനിടയിലേയ്ക് നാട്ടിൽ നിന്നും ഉറ്റ സുഹൃത്തിന്റെ ഫോൺവിളി എത്തി. അരമണിക്കൂർ കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു. ബാക്കിജോലികളും തീർത്ത് കൂട്ടുകാരിയെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ നിന്ന് കുട്ടികളുടെ തല്ലുകൂടലുകൾക്കിടയിലേയ്ക്ക് ഇറങ്ങി വന്നപ്പോളവളുടെ ആദ്യ ചോദ്യമെത്തി. നിന്റെ മക്കൾക്കെന്താ സ്കൂളില്ലേ ഇന്ന് ? അവധിയാണോ ? “ഒന്നും പറയേണ്ട, ഇവിടെ ഇനി രണ്ടാഴ്ച അവധിയാണ്. എന്റെ ക്ഷമ വീടു വിട്ടിറങ്ങിപോകുമെന്ന് തോന്നുന്നു എന്നായി ഞാൻ. അതെന്തേ ഇപ്പോ ഇങ്ങനെ ഒരു അവധി,സ്കൂൾ തുറന്നിട്ടധികാമായില്ലല്ലോയെന്ന് വീണ്ടുമവൾ. പഠനം വല്ലാതങ്ങ് വിരസമാവാതിരിക്കാനുള്ള ചെപ്പടിവിദ്യയാവും ഈ അവധികളെന്ന് പറഞ്ഞവസാനിച്ചു ഞങ്ങളുടെ അന്നത്തെ ഫോൺവിളി. ഞാനെന്താണങ്ങനെ പറഞ്ഞതെന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടാവും അവളെന്നെനിക്കുറപ്പാണു.
ഇവിടെ സ്വിറ്റ്സർലണ്ടിൽ ഇപ്പോൾ നിറങ്ങളുടെ ഒക്ടോബർ. മരങ്ങളപ്പാടെ ഹോളി ആഘോഷിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വർണ്ണപ്പകിട്ടാണ് ചുറ്റും. ഇളം ചുവപ്പും കടും ചുവപ്പും ഇളം മഞ്ഞയും കടുത്ത മഞ്ഞയും പിങ്കും ഓറഞ്ചും ഇവയ്ക്കിടയിൽ നിന്നൊക്കെ രക്ഷപ്പെട്ട് അവിടവിടെ മറഞ്ഞ് നിൽക്കുന്ന പച്ച കുപ്പായക്കാരുമൊക്കെ വലിയൊരു ക്യാന്വസിലേയ്ക്ക് വിരുന്ന് വന്നിരുന്ന് ചായം ചാലിക്കാനറിയുന്നവരെ വെല്ലുവിളിക്കുകയാവുമോ ? സങ്കടം എന്താന്ന് വച്ചാൽ നിറങ്ങളെ മുഴുവൻ തല്ലിക്കൊഴിച്ച് സൂര്യന്റെ ബാക്കി നിൽക്കുന്ന ചൂടും വെളിച്ചവും തട്ടിപ്പറിച്ച് മണ്ണും മനുഷ്യരും തണുത്തുറായാനിനി അധികനാളില്ല എന്നതാൺ. അതിനുമുൻപ് ചെയ്യാനുള്ളതൊന്നു പോലും വിട്ടുപോകാതെ തിരക്കിട്ട് ചെയ്തു തീർക്കുകയാണിവിടെ മണ്ണും മനുഷ്യനും.
ഇങ്ങനൊരു തിടുക്കം കൂട്ടലിന്റെ ഭാഗം തന്നെയാണ് ഇപ്പോഴുള്ള സ്കൂൾ അവധിയും. പഠനം വിരസമാവാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ അവധി നൽകുന്നു എന്നത് വല്യ കാര്യം തന്നെ. പക്ഷേ അതിനേക്കാൾ വല്യ കാര്യമായി തോന്നിയിട്ടുള്ളത് ഓരോ ചെറിയ അവധിക്കാലങ്ങളും എത്രയധികമായി കാലഭേദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസ്സിലാവുമ്പോഴാണ്. ഇപ്പോ തന്നെ ഈ രണ്ടാഴ്ചത്തെ അവധിക്കാലത്തിന്റെ പേരു തന്നെ Fall Break/ Autumn Break (Herbst Ferien) എന്നാൺ. തണുപ്പും മഞ്ഞും വന്ന് നിറങ്ങളെയും വെളിച്ചത്തെയും തല്ലി കെടുത്തുന്നതിനു മുൻപ് വിളവെടുപ്പുകളും ആഘോഷങ്ങളും യാത്രകളും നടത്താൻ അനുവദിക്കപ്പെട്ടിരിക്കുന്ന പരോൾകാലം. ശിശിരം തീർക്കാൻ പോകുന്ന തടവറയിലേയ്ക്ക് കടക്കും മുൻപുള്ള ഊർജ്ജശ്രോതസ്സുകളാണീ ദിനരാത്രങ്ങൾ. ഓരോ അവധിക്കാലങ്ങൾക്കും ഇങ്ങനെ ഓരോ കഥകൾ പറയാനുണ്ട്… അദ്ധ്യയന ദിവസങ്ങളിലെ ഗൃഹപാഠങ്ങൾ പോലും കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറയുമ്പോൾ തന്നെ എത്രയധികം പ്രാധാന്യം പ്രകൃതിയ്ക്ക് ഇവിടുത്തെ മനുഷ്യജീവിതങ്ങളിൽ ഉണ്ടെന്ന് മനസ്സിലാവും. .വേനൽ ഉച്ചസ്ഥായിലാവുന്ന ദിവസങ്ങളിലൊക്കെ എല്ലാവരും മുറ്റത്തിറങ്ങി സൂര്യന്റെ ചൂടും വെളിച്ചവും ആവോളം ആസ്വദിച്ച് കൂട്ടുകാർക്കൊപ്പം കളിച്ചാൽ മതിയെന്നും കളികൾക്കിടയിൽ ചുറ്റുവട്ടത്തുള്ള മരങ്ങൾ ഏതൊക്കെയെന്നു കണ്ട് പിടിച്ച് അവയോരോന്നിന്റെയും ഇലകളും കായ്കളുമൊക്കെ ശേഖരിച്ച് പിറ്റേന്ന് ക്ലാസ്സിൽ കൊണ്ട് ചെല്ലുകയെന്നത് മാത്രമാണ് ഗൃഹപാഠമെന്നും പറയുമ്പോൾ ഇന്നുമെനിക്കത്ഭുതം തന്നെയാണു. വലിയ ക്ലാസ്സുകളിൽ സ്ഥിതി മാറുക തന്നെ ചെയ്യും. അങ്ങനെയായാൽ പോലും ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്കെങ്കിലും നിറപ്പൊട്ടുകളുള്ള ഒരു ബാല്യം നിഷേധിക്കപ്പെടുന്നില്ല എന്ന ചിന്ത തരുന്നത് വല്യ സമാധാനം തന്നെയാണ്.
മഞ്ഞുറയുന്ന തണുപ്പു കാലത്തെയും ഇവർ മറന്നു കളയുന്നില്ലെന്നതാണിനി കൂട്ടി ചേർക്കാനുള്ളത്. ഈ ഒരു അവധിക്കാലം കഴിഞ്ഞു വരുന്ന ക്രിസ്തുമസ്സിന്റെ അവധികൾക്കും ആഘോഷരാവുകൾക്കും ശേഷം ഫെബ്രുവരിയിലുമുണ്ട് രണ്ടാഴ്ചക്കാലം. ശിശിരത്തിൽ കുമിഞ്ഞു കൂടിയ മഞ്ഞിന്റെ പാളികൾക്ക് മുകളിലൂടെ സ്കീയിങും സ്ലെഡ്ജിങും നടത്തി അഘോഷിക്കാൻ കിട്ടുന്ന Sports Break ( Sport Ferien). അതിനു ശേഷം ഏപ്രിലിലുമുണ്ട് പൊട്ടിമുളയ്ക്കുന്ന വസന്തത്തെ വരവേൽക്കാൻ രണ്ടാഴ്ചകൾ . ഇങ്ങനെയിങ്ങനെ ഇടയ്ക്കിടെ വീണു കിട്ടുന്ന അവധികൾക്കൊടുവിൽ വർഷാവസാനം വേനലവധിയ്ക്ക് ജൂലൈയിൽ സ്കൂൾ പൂട്ടുമ്പോൾ ഇവിടെ ഒരു കുട്ടിയും ” രക്ഷപ്പെട്ടു. ഇനി അഞ്ചാഴ്ച സ്കൂളിൽ പോവേണ്ട” എന്നോർത്ത് നെടുവീർപ്പിടില്ല എന്നെനിക്കറിയാം. മിക്ക അവധികൾക്ക് ശേഷവും ആ അവധിക്കാലം കഴിഞു വരുമ്പോൾ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെ ചേർത്ത് ചെറിയ ചെറിയ പ്രോജക്ടുകൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുമുണ്ട്. വലിയ ക്ലാസ്സുകളിലൊക്കെ അതൊക്കെ കുട്ടികളെ വിലയിരുത്തുന്നതിന്റെ ഭാഗമായി കണക്കിലെടുക്കുക പോലും ചെയ്യാറുണ്ടെന്ന് ചില അമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് .ഇനിയുമുണ്ട് അവധിക്കാല വിശേഷങ്ങൾ. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പ്രൈവറ്റായി നമ്മൾ അവരെ അയക്കുന്ന പാഠ്യേതര വിഷയങ്ങൾക്ക് ട്രെയിനിംഗ് നൽകുന്ന സ്ഥാപനങ്ങളും സ്കൂളുകൾക്കൊപ്പം അവരുടെ കോഴ്സുകളും ഈ അവധിക്കാലങ്ങളിൽ നിർത്തി വെയ്ക്കും. കഴിഞ്ഞു പോയ ദിവസങ്ങളിലൊന്നിലൽ ഒരു സുഹൃത്തുമായി ഇതൊക്കെ പങ്കു വച്ചിരിക്കുന്നതിനിടയിൽ കേട്ട കമന്റ് കൂടി പറയാതെ തരമില്ല. എത്ര നല്ല രാജ്യം. ഇങ്ങനെയൊരു വ്യവസ്ത്ഥിതിയുടെ ഭാഗമാവാൻ കഴിയുക എത്ര ഭാഗ്യമെന്നും. “സത്യം”.
മനസ്സു കുളിർപ്പിക്കുന്ന ഈ ചിന്തകൾക്ക് നടുവിൽ നിൽക്കുമ്പോഴും മറ്റ് ചിലത് മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇവിടെ വളരുന്ന കുട്ടികൾക്ക് മാത്രമേ ഉള്ളല്ലോ ഇങ്ങനെ ഇടയ്ക്കിടെ അവധികളെന്നാലോചിക്കുമ്പോൾ ഒരു കുഞ്ഞ് സങ്കടം എവിടെ നിന്നൊക്കെയോ ഊറിക്കൂടുന്നുണ്ട്. നാട്ടിലെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ശേഷവും ക്രിസ്തുമസ്സിനോട് അടുത്തു വരുന്ന പരീക്ഷകൾ കഴിഞ്ഞ് കിട്ടുന്ന പത്ത് ദിവസങ്ങളും അദ്ധ്യനവർഷം തീരുമ്പോൾ കിട്ടുന്ന വേനലവധിയുമല്ലാതെ മഴ നനയാനും ഉത്സവമേളങ്ങൾക്കൊപ്പം നടക്കാനും കടലു കാണാനുമൊക്കെ ഓരോ അവധിക്കാലങ്ങൾ ഇല്ലാത്തതെന്തെന്ന് ആലോചിച്ചു പോവുകയാണ് .മുകളിൽ പറഞ്ഞ അവധികളൊക്കെ തന്നെയും ഇന്ന് കടലാസ്സുകളിൽ മാത്രമൊതുങ്ങുന്ന അവധികളാണെന്നും ആ ദിവസങ്ങളിൽ പോലും എക്സട്രാ ക്ലാസ്സുകളും മറ്റുമായി കുട്ടികൾക്ക് വിനോദങ്ങൾക്കൊന്നും സമയമില്ലെന്ന് കേട്ടതും ഈയടുത്താണു. സെമെസ്റ്റെർ പരീക്ഷകൾ വ്യാഴാഴ്ചയോടെ തീർന്ന് മിച്ചം വന്ന ഒരു വെള്ളിയാഴ്ച കൂടി ക്ലാസ്സ് വച്ചതിൽ പ്രതിഷേധിച്ച് കുട്ടികളോട് ഇന്നു സ്കൂളിൽ പോവേണ്ടാന്ന് പറഞ്ഞ് വീട്ടിൽ പിടിച്ചിരുത്തിയ ഒരു അചഛനോടും അമ്മയോടും സംസാരിച്ചിട്ട് അധികദിവസമായില്ല.പഠനവും പരീക്ഷകളും ആരോഗ്യകരമായ ഒരു മത്സരമല്ലാതാവുന്ന ഈ കാലത്തും കുട്ടികളോട് ബോധപൂർവ്വം പെരുമാറുന്നവരുണ്ടെന്നറിയുന്നത് പ്രതീക്ഷാർഹം തന്നെ. ഇങ്ങനെയുള്ള ഒരുപാട് അച്ഛനമ്മമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും കൊണ്ട് നിറയുന്ന ഒരു ലോകമാവട്ടെ നാളെയുടെ സ്വപ്നം !!!